ഇന്ത്യൻ പ്രീമിയർ ലീഗിന് സമാപനമായതോടെ നാട്ടിലേക്ക് തിരിച്ച മുംബൈ ഇന്ത്യന്‍സ് താരത്തെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനും മുംബൈ ഇന്ത്യന്‍സ് ഓള്‍റൌണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയെയാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തടഞ്ഞുവെച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നതിനാണ് താരത്തെ തടഞ്ഞുവെച്ചത്.
യുഎഇയില്‍നിന്ന് മടങ്ങുന്ന സമയത്ത് വെളിപ്പെടുത്താത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും താരത്തിന്‍റെ കൈവശമുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണിത്.ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് സംഘത്തിലെ പ്രധാനിയായിരുന്നു ക്രുനാല്‍ പാണ്ഡ്യ. 12 ഇന്നിംഗ്സുകളില്‍നിന്ന് 109 റണ്‍സ് നേടിയ ക്രുനാല്‍, ആറു വിക്കറ്റും വീഴ്ത്തി.
കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചശേഷമാണ് ക്രുനാല്‍ ഉള്‍പ്പടെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഇന്ത്യയിലേക്കു മടങ്ങിയത്. എന്നാല്‍ സ്വര്‍ണം ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശംവെച്ചതിന് ക്രുനാലിനെ മുംബൈ വിമാനത്താവളത്തില്‍ ഡിആര്‍ഐ തടഞ്ഞുവെക്കുകയായിരുന്നു.
സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പാണ്ഡ്യ ക്ഷമ ചോദിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ പിഴ ചുമത്താന്‍ സമ്മതിക്കുകയും ചെയ്തതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിമേല്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാണ്ഡ്യയെ അവിടെനിന്ന് പോകാന്‍ ഡിആര്‍ഐ അനുമതി നല്‍കിയത്.
അഞ്ചാം കിരീടം നേടിയതിന്‍റെ ആവേശത്തിലായിരുന്നു ക്രുനാല്‍ പാണ്ഡ്യ. കിരീടം നേടിയതിന്‍റെ ആഘോഷത്തിനുശേഷം ടീം അംഗങ്ങള്‍ ദുബായില്‍ വിപുലമായ ഷോപ്പിങ് നടത്തിിയിരുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ ടീമിലെ മിക്കവരും വാങ്ങിയതായി സൂചനയുണ്ട്. ഏതായാലും, ഈ സംഭവത്തെക്കുറിച്ച് മുംബൈ ഇന്ത്യന്‍സോ താരമോ പ്രതികരിച്ചിട്ടില്ല